Kerala
മലപ്പുറം: മുൻ എസ്എച്ച്ഒ സ്വർണം കവർന്നതായി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും കാണാതായ സ്വർണം കവർന്നത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ടിലുള്ളത്. നിലവിൽ സസ്പെൻഷനിലുള്ള എസ്എച്ച്ഒ മറ്റാരും അറിയാതെ സ്വർണം കൈക്കലാക്കുകയായിരുന്നുവെന്നാണ് കൊണ്ടോട്ടി എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.
അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണം. 2018 മുതൽ പല തവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയ എട്ടു പവനിലധികം സ്വർണമാണ് കരിപ്പൂർ സ്റ്റേഷനിൽ നിന്നും നഷ്ടമായത്. ഉടമകൾക്ക് നൽകാനായി നാട്ടുകാർ കൈമാറിയതായിരുന്നു സ്വർണം. എസ്പിയുടെ നിർദേശ പ്രകാരം കൊണ്ടോട്ടി എഎസ്പി നടത്തിയ അന്വേഷണത്തിലാണ് സ്വർണം കൊണ്ടുപോയത് മുമ്പ് കരിപ്പൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടറാണെന്ന് വ്യക്തമായത്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷിനിലുള്ള ഇയാൾ സ്വർണം തിരികെ നൽകി തടിയൂരാനും ശ്രമിച്ചു. അബദ്ധത്തിൽ സ്വർണം കൈയിലായി പോയതാണെന്നും നടപടി ഒഴിവാക്കണമെന്നും ഇയാൾ ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചതായാണ് വിവരം. എഎസ്പി യുടെ അന്വേഷണ റിപ്പോർട്ട് എസ്പി ഡിഐജി മുഖേന ഐജിക്കു കൈമാറിയിട്ടുണ്ട്. വൈകാതെ തുടർനടപടി ഉണ്ടാകുമെന്നാണ് സൂചന.
District News
വടുവന്‍ചാല്‍: മേപ്പാടിയില്‍നിന്നു 13 കിലോമീറ്റര്‍ അകലെയുള്ളതും കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശവുമായ വടുവന്‍ചാലില്‍ പോലീസ് സ്റ്റേഷന് അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മീന്മുട്ടി വെള്ളച്ചാട്ടം, നീലിമല വ്യൂ പോയിന്റ്, സണ്‍റൈസ് വാലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി. ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.പി. അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ബിനു വര്‍ഗീസ് പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശവാസികളെയും പൈലറ്റ് ഭാഗ്യലക്ഷ്മി പാടിവയലിനെയും ആദരിച്ചു. നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം നല്കി.
ഭാരവാഹികളായി വി.പി. അബ്ദുള്‍ഖാദര്‍(പ്രസിഡന്റ്), എം. മുരളീധരന്, പി.ആര്. സജിത്ത്, വി.എന്‍. ശശീന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), പി. ബാലസുബ്രഹ്മണ്യന്(ജനറല്‍ സെക്രട്ടറി), കെ.പി. അഫ്സല്, കെ. ഷാനിബ്, കെ.എച്ച്. ഹസന്(ജോയിന്റ് സെക്രട്ടറിമാര്‍), ബിനു വര്‍ഗീസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
District News
വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ കുറവ് കേസുകളുടെ തീര്‍പ്പിലും അന്വേഷണത്തെയും സാരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പു സമയത്തെ ചര്‍ജായി എത്തിയ പ്രിന്‍സിപ്പല്‍ എസ്ഐ മാറിപ്പോയതോടെ വെള്ളറട സ്റ്റേഷന് നാഥനില്ലാക്കളരിയായി മാറി. 50 പോലീസുകാര്‍ വേണ്ടയിടത്ത് പകുതി പോലീസുകാർ മാത്രമേ ഇവിടെയുള്ളൂ. അതില്‍ പെറ്റീഷന് അന്വേഷണവും കോടതി ഡ്യൂട്ടിയും തപാല്‍ ഡ്യൂട്ടിയും കൂടിയാകുമ്പോള്‍ പിന്നെ സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.
മലയോര മേഖലയില്‍ മണ്ണു മാഫിയയുടെ വിളയാട്ടം, കഞ്ചാവ് കടത്ത്, എംഡിഎംഎ കടത്ത്, അക്രമസംഭവങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന വെള്ളറട പോലീസ് സ്റ്റേഷനാണ് പോലീസില്ലാതെ ദുരിതത്തിലാകുന്നത്.
തിരുവനന്തപുരം റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഏറ്റവും കൂടുതല്‍ ലഹരികേസുകൾ, ഗുണ്ടാ കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നയിടമാണ് വെറ്ററട പോലീസ് സ്റ്റേഷൻ. വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരുവശം പൂര്‍ണമായും തമിഴ്നാടാണ്. തമിഴ്നാട്ടില്‍നിന്നും കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം റോഡ് കടന്ന് ഇപ്പുറത്തെത്തിയാല്‍ കേരളമാണ്.
അക്രമികള്‍ക്ക് യഥേഷ്ടം ഇവിടെ വിലസുവാനുള്ള അവസരമുണ്ട്. എന്തായാലും വെള്ളറട പോലീസ് സ്റ്റേഷനിലെ ക്രമസമാധാന പ്രശ്നം സുഗമമാകണമെങ്കില്‍ പോലീസുകാരുടെ കുറവ് പരിഹരിച്ചേ മതിയാകൂ. കുറവുള്ള പോലീസുകാരുടെ എണ്ണം അടിയന്തിരമായി നികത്തുകയും പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള എസ്ഐ അടക്കമുള്ളവരെ നിയമിക്കുകയും ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
National
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി. ബന്ദ ജില്ലയിലാണ് സംഭവം.
ശിവാനി(19) ആണ് കൊല്ലപ്പെട്ടത്. മേയ് 18ന് അയൽവാസിയായ ലളിത് വർമയ്ക്കൊപ്പം ശിവാനി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.
ലളിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന് ഇവരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ബന്ദയിലേക്ക് തിരികയെത്തിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പോലീസിനോട് പറയുകയും വിവാഹ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ശിവാനിയുടെ മാതാപിതാക്കൾ തങ്ങൾക്കൊപ്പം മടങ്ങിവരുവാൻ മകളെ നിർബന്ധിച്ചു. എന്നാൽ ഭർത്താവിനൊപ്പം പോകുമെന്ന നിലപാട് ശിവാനി സ്വീകരിച്ചു.
ഇതിനിടെ മാതാവ് റാനോ, ശിവാനിയെ പിന്നിൽ നിന്നും പിടിച്ചുനിർത്തുകയും പിതാവ് കത്തിയെടുത്ത് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. വയറിലും കൈയിലും കൈപ്പത്തിയിലും കുത്തേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു.
ശിവാനിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും ബന്ദ പോലീസ് സൂപ്രണ്ട് പലാഷ് ബൻസാൽ പറഞ്ഞു.
Kerala
തൃശൂര്‍: ചേലക്കര പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച ഗ്രേഡ് എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ പിടിയിലായി. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോളി സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഖില്‍, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്.
പിടിയിലായവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി മദ്യപിച്ചത് സ്ഥിരീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരേ ‘ഓപ്പറേഷന് തൂഫാന്' ശക്തമായി നടപ്പാക്കുന്നതിനിടയിലാണ് കാക്കിക്ക് നാണക്കേടുണ്ടാക്കി പോലീസ് സ്റ്റേഷനുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ മദ്യസല്‍ക്കാരം നടത്തിയത്.
ഗുരുതരമായ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേയും അച്ചടക്ക നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി വഴി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഇവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
District News
പേരാമംഗലം: പൊലീസ് സ്റ്റേഷന്റെ മുറ്റത്തുവച്ചുതന്നെ മധ്യവയസ്കനെ തെരുനായ ആക്രമിച്ചു. പേരാമംഗലം സ്വദേശി കോലോത്ത് വീട്ടിൽ സുഗതനാണ് (56) കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റത്.
വക്കീലിന്റെ ഗുമസ്ഥൻ ആയ സുഗതൻ കേസുമായി ബന്ധപ്പെട്ട കാര്യങൾ അന്വേഷിച്ചറിഞ്ഞ് സ്റ്റേഷനിൽനിന്ന് ഇറങ്ങിവരുമ്പോൾ കാർപോർച്ചിന് അടുത്തുവച്ചായിരുന്നു തെരുവുനായ ഓടിവന്നു കാലിനുപിറകിൽ കടിച്ചത്. തുടർന്ന് സുഗതൻ മെഡിക്കൽ കോളജിൽ ചികിത്സതേടി. ഗ്രാമപ്രദേശങ്ങളിലെല്ലാം തെരുവുനായശല്യം വളരെ രൂക്ഷമാണ്.
നായ റോഡിനുകുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ രണ്ടുപേർക്കു പരിക്കേറ്റു. കേച്ചേരി കിഴക്കേ ആളൂർ പാലത്തിനു സമീപത്തുവച്ചായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ കുറുക്കഞ്ചേരി കണ്ണംകുളങ്ങര സ്വദേശികൾ ആനത്താഴത്ത് വീട്ടിൽ ബാബു മകൻ ബെൽവിൻ (26), എഴപ്പിള്ളി വീട്ടിൽ സജി മകൻ വിഗ്നേഷ് (26) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുദിവസംമുന്പ്് ബൈക്കിനുകുറുകെ തെരുവുനായചാടി ബൈക്കിൽനിന്നും വീണ് പരിക്കുപറ്റിയ എടക്കളത്തൂർ സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ സുബിൻ (38) നെ പറപ്പൂർ ആക്ട്സ് പ്രവർത്തകരാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റോഡിലൂടെ കൂട്ടംകൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ പേടിച്ചാണ് വിദ്യാർഥികളും രക്ഷിതാക്കളും ഇന്ന് സ്കൂളിൽ പോവുക. തെരുവുനായ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഇതുവരെയും ആയിട്ടില്ല.ഷെൽട്ടറിനുള്ള സ്ഥലവും മറ്റു നിയമവശങ്ങളും അന്വേഷിച്ചു നടക്കുകയാണ് പഞ്ചായത്ത് അധികൃതർ.
തെരുവുനായ ശല്യം പൊറുതിമുട്ടി പഞ്ചായത്തിൽ പരാതി അറിയിക്കാൻ ചെന്നാൽ "എന്താ ചെയ്യാ" എന്ന് ചോദിച്ചു കൈ മലർത്തുകയല്ലാതെ അധികൃതർക്ക് ഒന്നും പറയാനില്ല.
National
ചണ്ഡിഗഡ്: പഞ്ചാബിലെ അമൃത്സറിൽ ബിണ്ടിസൈദ പോലീസ് സ്റ്റേഷനുനേരേ കഴിഞ്ഞമാസം നടന്ന ഗ്രനേഡ് ആക്രമണത്തിനു പിന്നിൽ പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ ആണെന്ന് കണ്ടെത്തി.
സംഭവത്തിൽ ആറ് പേരെ അറസ്റ്റ്ചെയ്തതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. കഴിഞ്ഞമാസം 29 ന് അർധരാത്രിയാണ് ആക്രമണം നടന്നത്. ആർക്കും പരിക്കേറ്റില്ല.
Kerala
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളിൽ വിശ്രമത്തിലായി. ഇതോടെ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ ഷൂട്ടർമാർക്കു വെടിവച്ചുകൊല്ലാൻ കഴിയാത്ത നിലയാണ്.
തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞ് ആഴ്ചകൾക്കു ശേഷം മാത്രമാകും ഇനി തോക്കുകൾ തിരികെ ലഭിക്കുക. അപ്പോഴേക്കും മഴക്കാലം തുടങ്ങാറാകും. ഈ വേനലിൽ കപ്പക്കൃഷിയും പച്ചക്കറിയുമൊക്കെ കാട്ടുപന്നികൾ നശിപ്പിക്കുമ്പോൾ കർഷകർ നിസഹായരായി നോക്കിനിൽക്കേണ്ടിവരും.
ബാങ്കുകളിലെ സുരക്ഷാ ജീവനക്കാർക്കും ഷൂട്ടിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും മാത്രമാണു തെരഞ്ഞെടുപ്പുകാലത്ത് തോക്കുകൾ പോലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യുന്നതിൽനിന്ന് ഇളവ് അനുവദിച്ചിട്ടുള്ളത്. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ ലൈസൻസുള്ളവർക്ക് ഈ ഇളവ് ബാധകമാക്കിയിട്ടില്ല.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് സറണ്ടർ ചെയ്ത തോക്കുകൾ തിരികെ ലഭിക്കാൻ ആഴ്ചകളോളം താമസിച്ചതാണ്. അതുകഴിഞ്ഞ് കഷ്ടിച്ച് രണ്ടുമാസമാകുമ്പോഴാണു വീണ്ടും സറണ്ടർ ചെയ്യേണ്ട നിലയായത്.
വേനൽക്കാലത്ത് വെള്ളം നനയ്ക്കുന്ന വാഴത്തോട്ടങ്ങളും കമുകിൻതോട്ടങ്ങളുമെല്ലാം രാത്രിയിൽ കാട്ടുപന്നിക്കൂട്ടങ്ങൾ കുത്തിമറിക്കുന്നുണ്ട്. മലയോരമേഖലയിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകളിൽ വരെ ഇപ്പോൾ കാട്ടുപന്നികൾ പതിവുകാഴ്ചയായി മാറിക്കഴിഞ്ഞു. പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽത്തന്നെ ഷൂട്ടർമാരെ നിയോഗിച്ചതോടെ ചിലയിടങ്ങളിലെങ്കിലും കാട്ടുപന്നിശല്യം അല്പം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നതാണ്. ഇതാണ് ഇപ്പോൾ വീണ്ടും താളംതെറ്റുന്നത്.
തോക്കുകൾ സറണ്ടർ ചെയ്യുന്ന കാര്യത്തിൽ ബാങ്ക് സുരക്ഷാജീവനക്കാർക്കു നൽകുന്ന ഇളവ് കാട്ടുപന്നികളെ വെടിവയ്ക്കാൻ ലൈസൻസുള്ള ഷൂട്ടർമാർക്കു കൂടി അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കർഷകക്ഷേമത്തിന്റെ കാര്യത്തിൽ സർക്കാരുകൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇതിനു തെരഞ്ഞെടുപ്പുകമ്മീഷന്റെ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: അങ്കമാലി പോലീസ് സ്റ്റേഷനില്‍ മുന്നില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം. ജാസ്ലിയ ജോണ്‍സനെ വാഹനം ഇടിച്ച പ്രതിയെ കണ്ടെത്താത്തതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ച് എത്തിയിരിക്കുന്നത്.
എടവനക്കാട് സ്വദേശിയായ ജാസ്ലിന്റെ നാട്ടിലെ സുഹൃത്തുക്കളും മോണിംഗ് സ്റ്റാര്‍ കോളേജിലെ വിദ്യാര്‍ഥികളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയും പോലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. അപകടം നടന്നിട്ട് അഞ്ചു ദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിഷേധം നടക്കുന്നത്.
അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് അപകടമുണ്ടാക്കിയ വാഹനം. മഹീന്ദ്ര എക്സ് യുവി വാഹനം ഓടിച്ചിരുന്നത് ജോര്‍ജ് തോമസിന്റെ മകന് ഡോ. സിറിയക്ക് ആണ്. വാഹനം ആലപ്പുഴ തുറവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ സിറിയക്കിനെ കണ്ടെത്തിയിട്ടില്ല. അപകടം നടക്കുമ്പോള്‍ സിറിയക്കിന്റെ സുഹൃത്ത് വിഷ്ണുവും കാറില്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസാണ് ജാസ്ലിയയെ അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.38ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. ജാസ്ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും, നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷന് ഓഫ് കേരളയിലേക്കും കൈമാറി.
District News
പൂഞ്ഞാർ: അധിക തസ്തിക സൃഷ്ടിച്ചു പൂഞ്ഞാറില്‍ പുതിയ പോലീസ് സ്റ്റേഷന് ആരംഭിക്കുന്ന വിഷയം നിലവില്‍ പരിഗണനയിലില്ലെന്ന് ജനമൈത്രി റസിഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിളയ്ക്ക് ആഭ്യന്തര വകുപ്പിന്റെ മറുപടി.
പൂഞ്ഞാര്‍ തെക്കേക്കരയിലുള്ള പോലീസ് ഔട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നും കല്ലേകുളത്ത് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് പോലീസ് സ്റ്റേഷന് നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് 2024 മാര്‍ച്ച് മൂന്നിന് എറണാകുളത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ പ്രസാദ് കുരുവിള മുഖ്യമന്ത്രിക്ക് നിവേദനംനൽകിയിരുന്നു. ആഭ്യന്തര വകുപ്പില്‍ നിന്നു ഒരു മറുപടി ലഭിക്കാന്‍ രണ്ട് വര്‍ഷങ്ങള്‍ എടുക്കേണ്ടിവന്നുവെന്ന് പ്രസാദ് കുരുവിള പറഞ്ഞു
കൊട്ടിഘോഷിച്ച് നടന്ന നവകേരള യാത്രാ പരിപാടിയില്‍ മുണ്ടക്കയത്തു നൽകിയ നിവേദനങ്ങളിലും തൃപതികരമായ മറുപടിലഭിച്ചില്ല .നവകേരള യാത്രയും മുഖാമുഖം പരിപാടിയും പ്രഹസന പരിപാടികളായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രസാദ് കുരുവിള പറഞ്ഞു.
District News
കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനില്‍ വാഹനാപകട കേസിനോട് അനുബന്ധിച്ച് കസ്റ്റഡിയിലെടുത്ത സജീവന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മരണകാരണം കസ്റ്റഡി മര്‍ദനമാണോ എന്ന കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരണം കസ്റ്റഡി മര്‍ദ്ദനം കാരണമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സംഭവത്തില്‍ ക്രൈം 634/2022 നമ്പറായി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2022 ജൂലൈ 22 ന് കേസന്വേഷണം വടകര ഡിവൈഎസ്പിയെ ഏല്‍പ്പിച്ചു. മരിച്ചയാളുടെ ശരീരത്തില്‍ 11 മുറിവുകളുണ്ടായിരുന്നു.
മരണത്തിന് മുമ്പ് ഒന്നിലധികം തവണ ബലപ്രയോഗത്തിലൂടെ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കുകളെ തുടര്‍ന്നുണ്ടായ ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം ഗുരുതരമായ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ കോഴിക്കോട് റൂറല്‍ ഡിവൈഎസ്പിക്ക് രണ്ടു ദിവസം മാത്രമാണ് അന്വേഷണം നടത്താന്‍ കഴിഞ്ഞതെന്നും സംഭവത്തിന്റെ രണ്ടാം ദിവസം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ മരണകാരണം കസ്റ്റഡി മര്‍ദ്ദനമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല.
കുറ്റാരോപിതനായ പോലീസ് ഉദ്യോഗസഥരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കമ്മീഷന് കേസ് തീര്‍പ്പാക്കി. പൊതുപ്രവര്‍ത്തകനായ കെ.യു. നിത്യാനന്ദ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
District News
കായംകുളം: കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ.യു. പ്രതിഭ എംഎൽഎ ശിലാഫലകം അനാശ്ചാദനം ചെയ്തു. അഡ്വ. യു. പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം 2024- 2025 സാമ്പത്തികവർഷം ആഭ്യന്തര വകുപ്പിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ സൗജന്യമായി വിട്ടുനൽകിയ 25 സെന്റ് സ്ഥലത്താണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നത്. 7400 ചതുരശ്ര അടി വിസ്തീർണത്തിൽ ബഹുനിലയായി നിർമിക്കുന്ന കെട്ടിടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, റൈറ്റർ, ക്രൈം എസ്ഐ, ലോ ആൻഡ് ഓർഡർ എസ്ഐ, പിആർഒ എന്നിവർക്കായുള്ള മുറികൾ, റിസപ്ഷൻ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ലോക്കപ്പ് മുറികൾ, കോൺഫറൻസ് ഹാൾ, റിക്കാർഡ്സ് മുറികൾ, വനിതാ - പുരുഷ ജീവനക്കാർക്കായുള്ള വിശ്രമമുറികൾ, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശൗചാലയങ്ങൾ എന്നിവ ഉണ്ടായിരിക്കും. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തത്തിനാണ് നിർമാണച്ചുമതല.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മുതുകുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എസ്. താഹ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. പ്രശാന്ത് , വൈസ് പ്രസിഡന്റ് സി.ആർ. സുലേഖ, ജില്ലാ പഞ്ചായത്തംഗം ലിഷ അനുപ്രസാദ്, ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഡിവൈഎസ്പിമാരായ ടി. ബിനുകുമാർ , മധു ബാബു, എം.കെ. ബിനുകുമാർ, ബിജു വി. നായർ, പങ്കജാക്ഷൻ, കെ.എൻ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Kerala
പരവൂർ: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ ഇനി പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ്’ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ ഇതിന് ആർക്കും അപേക്ഷ സമർപ്പിക്കാം.
ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ മൈക്ക് സാംങ്ഷൻ രജിസ്ട്രേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്ലോഡ് ചെയ്യുക. ഓൺലൈൻ ആയി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.
തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽപ്പറഞ്ഞ രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.
സാധാരണ മൈക്ക് അനുമതി അപേക്ഷകൾ, അപേക്ഷിച്ച സ്ഥലത്തെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അഥവാ ഡിവൈഎസ്പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെനിന്നുള്ള തുടർ അന്വേഷണങ്ങൾക്കു ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൗൺലോഡ് ചെയ്തെടുക്കാം.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ എസ്എച്ച്ഒ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പോലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക.
ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ ?. ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷൻ ?. എന്തൊരു പരാജയമാണ് മുഖ്യമന്ത്രി, നിങ്ങളും നിങ്ങളുടെ സര്‍ക്കാരും.
രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സിപിഎമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്.
തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതിന് സമാനമായ സംഭവമാണ് എറണാകുളത്തും ഉണ്ടായിരിക്കുന്നത്. പിണറായി വിജയന് എന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഒന്‍പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം.
നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പോലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ നിങ്ങളുടെ പോലീസ് ക്രൂരമായി ആക്രമിക്കുന്നത്.
ടിപി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടുംക്രിമിനലായ കൊടി സുനി ഉള്‍പ്പെടെയുള്ള ക്രിമിനലുകളില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ ഡിഐജി പ്രവര്‍ത്തിക്കുന്നതും ഇതേ പിണറായി വിജയന് നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. പോലീസിലെ ക്രിമിനലുകളെ ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്. കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ സ്ത്രീയുടെ മുഖത്തടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രൻ ആണ് ഗർഭിണിയായിരുന്ന യുവതിയുടെ മുഖത്ത് അടിച്ചത്.
2024ലാണ് സംഭവം. ഈ സ്ത്രീയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ പരിഭ്രാന്തിയിലായ യുവതി കരയുന്നതിനിടെയാണ് ഇയാൾ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്ത് അടിക്കുകയും ചെയ്തത്.
ഏറെ നാളത്തെ നിയമപോരാട്ടത്തിന് ശേഷം ഹൈക്കോടതി ഇടപെടലിലൂടെയാണ് യുവതിക്ക് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. നിലവിൽ അരൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആണ് ഇയാൾ.
നേരത്തെ, വഴിയരികിൽ നിന്ന സ്വിഗ്ഗി ഫുഡ് ഡെലിവറി ബോയിയെ മർദിച്ചയാളാണ് പ്രതാപചന്ദ്രൻ.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റു സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്ത് വന്നിട്ടുണ്ട്.
അട്ടിമറി അടക്കം എല്ലാ സാധ്യതയും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജമ്മു കശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും.
ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഏഴു പേർ മരിച്ചെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്.
ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്റ്റേഷനും വാഹനങ്ങളും കത്തിപോയി.
National
ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.
തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
District News
കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ചന്തപ്പറമ്പ് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങുന്ന നിര്‍ദിഷ്ട മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്റെ (കല്ലറ) പരിധി നിര്‍ണയിച്ച് ഉത്തരവിറങ്ങി.
കല്ലറ പഞ്ചായത്ത് മുഴുവനും വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട വെച്ചൂര്‍ പഞ്ചായത്ത് പൂര്‍ണമായും കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെട്ട കടുത്തുരുത്തി പഞ്ചായത്തിലെ 13, 14, 15, 16 വാര്‍ഡുകളായ കപിക്കാട്, മധുരവേലി, ആയാംകുടി, എഴുമാന്തുരുത്ത് പ്രദേശങ്ങളും, മാഞ്ഞൂര്‍ പഞ്ചായത്തിലെ 14, 15, 16, 17, 18 വാര്‍ഡുകളായ മാഞ്ഞൂര്‍ സൗത്ത്, മേമ്മുറി, മാന്‍വെട്ടം, വിജയ ലൈബ്രറി, കക്കത്തുമല പ്രദേശങ്ങളുമാണ് പുതിയ പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്നത്.
Kerala
കൊച്ചി: ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്. ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്.
എറണാകുളം പള്ളുരുത്തി സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോർജ്, രാധാകൃഷ്ണൻ എന്നീ ഹോം ഗാർഡുകൾക്കാണ് പരിക്കേറ്റത്. രാധാകൃഷ്ണന്റെ തലയ്ക്കാണ് പരിക്കേറ്റത്.